ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ബിജെപി നേതാക്കളുടെ മൊഴിയെടുക്കും

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്‌എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ കേസിൽ, ബിജെപി നേതാക്കളുടെയും മൊഴിയെടുക്കും. ആത്മഹത്യാ സന്ദേശത്തിൽ പരാമർശിച്ച തൃക്കണ്ണാപുരം ഏരിയ പ്രസിഡൻ്റ് ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിൻ്റെ നഗർ കാര്യവാഹ് രാജേഷ്, തൃക്കണ്ണാപുരം വാർഡിലെ ബിജെപി സ്ഥാനാർഥി വിനോദ് കുമാർ എന്നിവരുടെ മൊഴിയാണ് പൂജപ്പുര പൊലീസ് എടുക്കുക.
കഴിഞ്ഞ ദിവസം ആനന്ദിൻ്റെ ബന്ധുവിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തന്നെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും നിരന്തരം സമ്മർദ്ദത്തിലാഴ്ത്തിയെന്നുമുള്ള ആനന്ദിൻ്റെ ശബ്ദ സന്ദേശവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യയ്ക്കുള്ള കാരണം എന്തെങ്കിലും തരത്തിലുള്ള ഭീഷണി ആണൊയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആനന്ദിൻ്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിൻ്റെ നീക്കം.
അതേസമയം, ആനന്ദിൻ്റെ ആത്മഹത്യ ബി ജെ പിക്കുള്ളിൽ ഇതിനോടകം ചർച്ചാവിഷയമായിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഇത് തിരിച്ചടിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.




