പാലത്തായി പീഡനക്കേസ്; പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്താൽ ഉത്തരവാദികള്‍ മതതീവ്രവാദികളെന്ന് പ്രതിഭാഗം, ശിക്ഷാ വിധി ഉച്ചയ്ക്കുശേഷം

കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ശിക്ഷ വിധിക്കും. ശിക്ഷവിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികൾ എന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകൻ വാദിച്ചു.
കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ ശുചി മുറിയിൽ വെച്ച് 10 വയസുകാരിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ൽ അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു.




