വിമാനത്താവളം പോലെ തൃശൂർ റെയിൽവേ സ്റ്റേഷൻ 2028 ജൂണിനുള്ളിൽ; ചെലവ് 344.89 കോടി

തൃശൂർ: വിമാനത്താവള മാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ പുതുക്കി നിർമിക്കുന്നു. ഇതുസംബന്ധിച്ച കരാറൊപ്പിട്ടു. ഈറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെങ്കടാചലപതി കൺസ്ട്രക്‌ഷൻസിനാണ് നിർമാണച്ചുമതല. 344.89 കോടി രൂപ ചെലവഴിച്ച് 30 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് കരാർ. ദക്ഷിണ റെയിൽവേയുടെ എറണാകുളത്തെ നിർമാണ വിഭാഗം മേൽനോട്ടം വഹിക്കും.
ജനുവരിയിൽ നിർമാണം തുടങ്ങാൻ ലക്ഷ്യമിട്ട് ആദ്യഘട്ട നടപടികൾക്കു തുടക്കമായി. സ്റ്റേഷൻ വികസന പദ്ധതിക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയിട്ട് ഒരു വർഷമായെങ്കിലും ടെൻഡർ വൈകുകയായിരുന്നു. അന്തിമ രൂപരേഖ അംഗീകരിക്കപ്പെട്ടതിനു പിന്നാലെ പുതിയ സ്റ്റേഷന്റെ ത്രിമാന രൂപരേഖ കേന്ദ്രമന്ത്രി സുരേഷ് ഗോപി പുറത്തുവിട്ടിരുന്നു. റെയിൽവേ പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം 393 കോടി രൂപ ചെലവഴിച്ചാകും നിർമാണം എന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കരാർ ഒപ്പിട്ടതു 344 കോടി രൂപയ്ക്കാണ്.
സ്റ്റേഷനിൽ വാണിജ്യകേന്ദ്രമൊരുക്കാനുള്ള തീരുമാനം ഒഴിവാക്കിയതുകൊണ്ടാണു പദ്ധതിത്തുകയിൽ കുറവ് വന്നത്. ഹോട്ടൽ അടക്കമുള്ള വാണിജ്യകേന്ദ്രങ്ങൾ ലാഭകരമാകാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തൽ. 2024 ഒക്ടോബർ 30ന് ആണു സ്റ്റേഷൻ പുനർനിർമാണത്തിന് അന്തിമ അനുമതിയായത്. കഴിഞ്ഞ നവംബർ മൂന്നിന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തൃശൂർ സ്റ്റേഷനിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തി.




