ആലപ്പുഴ അപകടം: ഗർഡറിന്റെ ഭാരം 80 ടൺ; മൃതദേഹം പുറത്തെടുത്തത് മൂന്ന് മണിക്കൂറിന് ശേഷം

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ നിർമ്മാണത്തിലെ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ രാജേഷ് ആണ് മരിച്ചത്.
ടോൾ പ്ലാസ വരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ, ജാക്കിയിൽ നിന്ന് തെന്നിമാറി താഴേക്ക് വീണതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്കാണ് ഭീമാകാരമായ ഗർഡർ പതിച്ചത്.
ഗർഡർ ഉയർത്തിയ സമയത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും, ഗർഡർ ഉറപ്പിച്ചു എന്ന് ഉറപ്പായ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടതെന്നും നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇത്രയും വലിയ ഗർഡർ ഫിറ്റ് ചെയ്യുന്ന വേളയിൽ അപകടസാധ്യത മുന്നിൽ കണ്ട് ഗതാഗത നിയന്ത്രണം തുടരേണ്ടതായിരുന്നില്ലേയെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ദേശീയപാത അതോറിറ്റിയുടെയോ നിർമ്മാണ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എം.എൽ.എ. വ്യക്തമാക്കി.




