Uncategorized

പാകിസ്ഥാന്‍ സേഫല്ല, നാട്ടിലേക്ക് മടങ്ങുമെന്ന് ശ്രീലങ്കന്‍ താരങ്ങള്‍; തുടരണമെന്ന് ക്രിക്കറ്റ് ബോര്‍ഡ്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോടതി സമുച്ചയത്തിന് സമീപമുണ്ടായ സഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, തിരിച്ച് നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. പാകിസ്ഥാനില്‍ ഏകദിന സീരീസിനായി എത്തിയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം.

ഇതിനിടയിലാണ് ഇസ്ലാമാബാദില്‍ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഇതിനു പിന്നാലെയാണ് സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തി ശ്രീലങ്കന്‍ താരങ്ങള്‍ രംഗത്തെത്തിയത്. മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കായാണ് ശ്രീലങ്ക പാകിസ്ഥാനിലെത്തിയത്.

ടീമിലെ എട്ടോളം താരങ്ങളാണ് തിരികെ സ്വന്തം രാജ്യത്തേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചത്. റാവില്‍പിണ്ടിയില്‍ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കേയാണ് താരങ്ങള്‍ തിരിച്ചു പോകണമെന്നാവശ്യപ്പെട്ടത്.

എന്നാല്‍ താരങ്ങളോട് പാകിസ്ഥാനില്‍ തുടരാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസ്.സി.ബി) നിര്‍ദേശിച്ചത്. സുരക്ഷയില്‍ താരങ്ങള്‍ ആശങ്ക ഉയര്‍ത്തിയതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായും ബന്ധപ്പെട്ട അധികൃതരുമായും ബന്ധപ്പെട്ടു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പര്യടനത്തിനെത്തിയ ഓരോ താരങ്ങളുടേയും സ്റ്റാഫ് അംഗങ്ങളുടേയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി പിസിബിയും അധികൃതരും ഉറപ്പ് നല്‍കി. ഇതോടെയാണ് താരങ്ങളോട് പാകിസ്ഥാനില്‍ തുടരാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

അതേസമയം, ഇന്ന് നിശ്ചയിച്ചിരുന്ന രണ്ടാം ഏകദിനം സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവെച്ചു. നവംബര്‍ 14 ലേക്കാണ് മാറ്റിവെച്ചത്. മൂന്നാം ഏകദിനം നവംബര്‍ 16 ഞായറാഴ്ചയും നടക്കും. റാവില്‍പിണ്ടിയില്‍ തന്നെയാകും രണ്ട് മത്സരങ്ങളും നടക്കുക. ആദ്യ ഏകദിനത്തില്‍ പാകിസ്ഥാനായിരുന്നു ജയം.

സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും വെറും 17 കിലോമീറ്റര്‍ അകലെയാണ് പാകിസ്ഥാന്‍-ശ്രീലങ്ക ആദ്യ മത്സരം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button