ഡൽഹിയിൽ ഭീകരർ ലക്ഷ്യമിട്ടത് ‘2008ലെ മുംബൈ മോഡൽ’ ഭീകരാക്രമണത്തിന് സമാനമായ സ്ഫോടന പരമ്പര പുനരാവിഷ്ക്കരിക്കാൻ എന്ന് റിപ്പോർട്ട്

ഡൽഹി: 2008ൽ മുംബൈയിൽ 175 പേരുടെ ജീവനെടുക്കുകയും മൂന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണ പരമ്പരകൾക്ക് സമാനമായ തുടർച്ചയായ ആക്രമണങ്ങൾക്കാണ്, ഡൽഹിയിലെ സ്ഫോടനം നടത്തിയ ഭീകരസംഘവും ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ട്. തലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് പുറമെ ഇന്ത്യ ഗേറ്റ്, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ്, ഗൗരി ശങ്കർ ക്ഷേത്രം, ഷോപ്പിങ് മാളുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവയെല്ലാം ആക്രമിക്കാനായിരുന്നു ഭീകര സംഘം ലക്ഷ്യമിട്ടതെന്ന് എൻഐഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അടുത്ത വർഷം ജനുവരി 26ന് ഒരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും അതിൻ്റെ ഭാഗമായി ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശം നിരീക്ഷിച്ചിരുന്നതായും മുസമ്മിൽ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.ഈ ദീപാവലിക്ക് തിരക്കേറിയ ഒരു സ്ഥലം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മുസമ്മിൽ പൊലീസിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന് കാരണമായ കാറിൽ സഞ്ചരിച്ചിരുന്നത് മുസമ്മലിൻ്റെ സഹായിയും സഹപ്രവർത്തകനുമായ ഉമറായിരുന്നു. ഫരീദാബാദിൽ നിന്നും 2900 കിലോയോളം സ്ഫോടന വസ്തുക്കൾ പിടിച്ചെടുത്ത കേസിലാണ് മുസമ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുസമ്മലിന് പുറമേ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസമുള്ള ഒരു കൂട്ടം മെഡിക്കൽ പ്രൊഫഷണലുകളുടെ പങ്കാളിത്തവും കണ്ടെത്തിയിട്ടുണ്ട്.




