എടയൂരിൽ ലീഗിൽ കൂട്ടയടി;കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിയാകാൻ വ്യാജ കത്ത് നൽകിയെന്നും പരാതി

മലപ്പുറം: എടയൂര്‍ പഞ്ചായത്തില്‍ മുസ്‌ലിം ലീഗില്‍ കൂട്ടയടി. നാലാം വാര്‍ഡ് മണ്ണത്ത് പറമ്പില്‍ നടന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന പരിപാടിയിലാണ് സംഘര്‍ഷം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഹസന്‍ മുളക്കലിനെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഗഫൂര്‍ എന്നയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചു. ഇതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. തര്‍ക്കം മുറുകിയതോടെ സംഘര്‍ഷം കയ്യങ്കാളിയിലേക്ക് മാറി. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകര്‍ കസേരകള്‍ എടുത്തെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് താമരശ്ശേരി ഡിവിഷനില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ വ്യാജ കത്ത് നല്‍കിയെന്ന പരാതിയും ഉയരുന്നുണ്ട്. സംഭവത്തില്‍ ലീഗ് വാര്‍ഡ് പ്രസിഡന്റ് ബാബു കുടിക്കില്‍ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ലീഗ് നേതാവ് കെ വി മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്ത് വാര്‍ഡ് കമ്മിറ്റി നല്‍കിയ കത്ത് വ്യാജമെന്നാണ് വാര്‍ഡ് പ്രസിഡന്റിന്റെ പരാതി.




