തമ്മനം വാട്ടർ ടാങ്ക് അപകടം: “വെള്ളം എത്താത്ത ഇടങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കും”; നാളെയോ മറ്റന്നാളോ ആയി പമ്പിങ് പുനരാരംഭിക്കുമെന്ന് റോഷി അഗസ്റ്റിൻ

എറണാകുളം: തമ്മനം വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തെ തുടർന്ന് നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നാളെ വൈകിട്ടോ അല്ലെങ്കിൽ മറ്റന്നാളോ ആയി പമ്പിങ് പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെള്ളം എത്താത്ത ഇടങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കും. നാശനഷ്ടത്തിന്റെ പ്രാഥമിക കണക്ക് ജില്ലാ കളക്ടർ പുറത്തു വിട്ടിട്ടുണ്ട്. പന്ത്രണ്ടര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട് എന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഉന്നതതല യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അപകടം കൊച്ചി നഗരത്തിലെ 30% പ്രദേശങ്ങളെ ബാധിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ് പറഞ്ഞിരുന്നു. ബാധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അധിക പമ്പിങ് നടത്തുമെന്നും ജി. പ്രിയങ്ക ഐഎഎസ് വ്യക്തമാക്കിയിരുന്നു.
മന്ത്രി റോഷി അഗസ്റ്റിൻ
തമ്മനം വാട്ടർടാങ്ക് അപകടം നഗരത്തിലെ 30% പ്രദേശങ്ങളെ ബാധിക്കും, ബാധിതർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: ജില്ലാ കളക്ടർ ജി. പ്രിയങ്ക
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നത്. ജല അതോറിറ്റിയുടെ ടാങ്കാണ് തകർന്നത്. വീടുകളിൽ അടക്കം വെള്ളം ഇരച്ചു കയറുകയും വാഹനങ്ങൾ ഒലിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. 1.35 കോടി ലിറ്ററോളം സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണ് തകർന്നത്. അപകടം സമയം 1.10 കോടി ലിറ്ററിന് അടുത്ത് വെള്ളം ടാങ്കിൽ ഉണ്ടായിരുന്നു.




