“വിപിൻ വിജയൻ ജാതിഭ്രാന്തിന്റെ ഇര, ഡീൻഷിപ്പ് വിഷസർപ്പങ്ങൾക്കുള്ള സമ്മാനമോ?”; സി.എൻ. വിജയകുമാരിക്കെതിരെ കാര്യവട്ടം ക്യാംപസിൽ പ്രതിഷേധ ബോർഡുകൾ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയെ ജാതി അധിക്ഷേപം നടത്തിയ സംസ്കൃത വിഭാഗം ഡീൻ ഡോ. സി.എൻ. വിജയകുമാരിക്കെതിരെ പ്രതിഷേധ ബോർഡുകൾ. കാര്യവട്ടം ക്യാംപസിലാണ് പ്രതിഷേധ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ”വിപിൻ വിജയൻ ജാതിഭ്രാന്തിന്റെ ഇര”, “വിജയകുമാരി ഒരു പരാജയകുമാരി” എന്നിങ്ങനെയുള്ള ബോർഡുകളാണ് ക്യാംപസിൽ സ്ഥാപിച്ചിരിക്കുന്നത്.
വിദ്യാർഥി യൂണിയൻ്റെ പേരിലാണ് പ്രതിഷേധ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഡീൻ സ്ഥാനത്ത് നിന്ന് വിജയകുമാരിയെ പുറത്താക്കണമെന്നും സ്റ്റുഡൻസ് യൂണിയൻ സ്ഥാപിച്ച ബോർഡിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ജാതി അധിക്ഷേപ പരാതിയിൽ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. സി.എൻ. വിജയകുമാരിയെ പ്രതി ചേർത്താണ് കേസെടുത്തത്. പട്ടികജാതി- പട്ടികവർഗ അതിക്രമം തടയാൽ നിയമപ്രകാരമാണ് കേസ്. ഗവേഷക വിദ്യാർഥിയായ വിപിൻ വിജയന്റെ പരാതിയിലാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്.




