Uncategorized

തിരുവനന്തപുരം ലൈറ്റ് മെട്രോ 2015ല്‍ ഉമ്മൻ ചാണ്ടി സർക്കാർ ഭരണാനുമതി നല്‍കിയ പദ്ധതി, പിണറായി സര്‍ക്കാര്‍ നടത്തുന്നത് മറ്റൊരു പിആർ തട്ടിപ്പ്: അബിൻ വർക്കി

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ആദ്യഘട്ട ഭരണാനുമതി നൽകിയത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് അബിൻ വർക്കി. 2015ൽ തന്നെ ഭരണാനുമതി നൽകി ആദ്യഘട്ടം ഒക്കെ 12 കൊല്ലം മുൻപ് പൂർത്തിയാക്കിയതാണ്. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങി വച്ച പദ്ധതി ഇതേ വരെ നീണ്ടു പോകേണ്ട കാര്യം തന്നെ ഇല്ലായിരുന്നുവെന്നും അബിൻ വർക്കി ഫേസ്ബുക്കിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്കു ആദ്യ ഘട്ട അനുമതി. “ഈ വാർത്ത കണ്ട് ഒരു തിരുവനന്തപുരംകാരനെ പോലെ തന്നെ ഞാനും സന്തോഷവാനായിരുന്നു. കാരണം ചുരുങ്ങിയത് ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും യാത്ര ചെയ്യുന്ന തിരുവനന്തപുരം നഗരത്തിൽ മെട്രോ വന്നാൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരവധിയാണ്. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങി വച്ച പദ്ധതി ഇതേ വരെ നീണ്ടു പോകേണ്ട കാര്യം തന്നെ ഇല്ലായിരുന്നു.

പക്ഷെ വാർത്ത മുഴുവൻ വായിച്ചപ്പോൾ ആണ് ഒരു കാര്യം മനസിലായത്. ആദ്യഘട്ട അനുമതി ആരാണ് കൊടുത്തത്? മുഖ്യമന്ത്രി കൊടുത്തു എന്ന്. അതിലുള്ള പ്രത്യേകത? ഒന്നും ഇല്ല. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ഭരണാനുമതി ഉമ്മൻ ചാണ്ടി സർക്കാർ 2015ൽ തന്നെ കൊടുത്ത് ആദ്യ ഘട്ടം ഒക്കെ 12 കൊല്ലം മുൻപ് പൂർത്തിയാക്കിയതാണ്.

പിന്നീട് എന്ത് സംഭവിച്ചു? 2016ൽ അധികാരത്തിൽ വന്ന സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തില്ല. ഇനി എന്തൊക്കെ ചെയ്യണം? ഇന്നലെ മുഖ്യമന്ത്രി ഫോട്ടോഷോപ്പ് ചെയ്ത ഈ റൂട്ട് വച്ച് കെഎംആർഎൽ ഒരു ഡീറ്റൈൽഡ് ഡി.പി. ആർ ഉണ്ടാക്കണം. (ഇതിന് 6 മാസം). അത് കേന്ദ്ര മെട്രോ പോളിസി 2017നും കേന്ദ്ര നിയമങ്ങൾക്കും ബാധകമായിരിക്കണം. എന്നിട്ട് കേന്ദ്ര സർക്കാർ ഒരു അനുമതി കൂടി നൽകണം.(അത് എത്ര നാൾ ആണെന്ന് അറിയില്ല).

സത്യത്തിൽ എന്താ സംഭവം? പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് വന്നപ്പോ 9.5 കൊല്ലം ആയി ഒന്നും ചെയ്യാതിരുന്ന സർക്കാർ അത് വച്ച് നടത്തുന്ന മറ്റൊരു പിആർ തട്ടിപ്പ് എന്നല്ലാതെ വേറെ ഒന്നുമില്ല. സർക്കാർ താഴെ പോകുന്നതിന്റെ പന്ത്രണ്ടാം മണി നേരത്താണല്ലോ മുഖ്യമന്ത്രിക്ക് വികസന ത്വര കയറിയിരിക്കുന്നത്. എട്ടുകാലി പിണറായികുഞ്ഞ്!!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button