Uncategorized

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ എസ്ഐടി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയും വെവ്വേറെ ഇരുത്തിയുമായിരിക്കും ചോദ്യം ചെയ്യൽ.

മൂവരും നേരത്തേ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഗൂഢാലോചനയിൽ ഉൾപ്പെട്ട കൂടുതൽപ്പേരുടെ വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടി നീക്കം. ഇതിനിടെ മണ്ഡലകാലം തുടങ്ങും മുൻപ് പ്രതികളെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും ആലോചനയുണ്ട്. മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും ഇന്നലെ റാന്നി മജിസ്ട്രേറ്റ് കോടതി എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.

അതേസമയം, കേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2019ൽ വ്യാജ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിക്കുമ്പോഴും ബൈജു ആയിരുന്നു തിരുവാഭരണ കമ്മിഷണർ.

കേസിൽ ബൈജുവിനും നിർണായക പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് വിവരം. സ്വർണപാളികൾ ശബരിമലയിൽ നിന്നും കൊണ്ടുപോകുമ്പോൾ ചുമതലയുണ്ടായിരുന്ന തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതിൽ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തൂക്കമുൾപ്പെടെ രേഖപ്പെടുത്തി കൃത്യമായ രേഖകൾ തയ്യാറാക്കേണ്ടിയിരുന്ന കെ.എസ്. ബൈജു ഗുരുതര വീഴ്ച വരുത്തിയതായായിരുന്നു കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button