‘പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ കേരളത്തിൽ സംസ്ഥാന സർക്കാർ ചെലവഴിച്ചു’: മന്ത്രി പി എ മുഹമ്മദ് റിയാസ്

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ കേരളത്തിൽ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചേർത്തല നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷം കൊണ്ട് 100 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ നാലുവർഷം പൂർത്തിയായപ്പോൾ തന്നെ നൂറിലധികം പാലങ്ങളുടെ നിർമ്മാണ പൂർത്തിയാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
പശ്ചാത്തല വികസന മേഖലയിൽ മാത്രമല്ല എല്ലാ രംഗത്തും പ്രതീക്ഷിച്ചതിനപ്പുറമുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കൊപ്പം ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി സർക്കാർ മുന്നോട്ടു പോവുകയാണ് എന്നും മന്ത്രി സൂചിപ്പിച്ചു.
നെടുമ്പ്രക്കാട് വിളക്കുമരം പാലം രണ്ടുവർഷത്തിനുള്ളിൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി മാറ്റും. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉടനെ തന്നെ ആരംഭിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
ചടങ്ങിൽ ദലീമ ജോജോ എംഎൽഎ, മുൻ എംപി എ എം ആരിഫ്, ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി ആർ രജിത, കൂടാതെ മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.




