മദ്യപിച്ച് കെ.എസ്.ആർ.ടി.സി ബസിൽ കയറി അഭ്യാസം കാണിച്ചാൽ ഇനി മുതൽ പിടി വീഴും; കർശന നടപടി സ്വീകരിക്കാൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകി ഗതാഗത മന്ത്രി

സംസ്ഥാനത്ത് ബസ് യാത്രയ്ക്കിടെ സഹയാത്രികർക്ക് ശല്യമുണ്ടാക്കുകയോ, കണ്ടക്ടർമാരുമായി തർക്കത്തിലേർപ്പെടുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഗതാഗത മേഖലയിലെ വിവിധ വിഷയങ്ങളിൽ പരിഹാരം കാണുകയും, ഊബർ-ഓല കമ്പനികളുടെ അംഗീകാരം സംബന്ധിച്ച് സുപ്രധാന അറിയിപ്പുകൾ നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവർ അലമ്പുണ്ടാക്കിയാൽ ഉടൻ പോലീസ് സ്റ്റേഷനിലേക്ക് പോകും. മദ്യപിച്ച യാത്രക്കാർ പ്രശ്നങ്ങളുണ്ടാക്കാതിരുന്നാൽ വണ്ടിയിൽ കയറുന്നതിന് തടസ്സമില്ല. എന്നാൽ, അടുത്തിരിക്കുന്ന യാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ ശല്യം ചെയ്യുക, അടുത്തിരിക്കുന്നവരുടെ തോളിൽ കിടന്നുറങ്ങുക, അതുപോലെ കണ്ടക്ടർമാരെ വഴക്ക് പറയുകയോ ചീത്ത പറയുകയോ ചെയ്യുക എന്നിവയുണ്ടായാൽ കണ്ടക്ടർ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിടും. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ കണ്ടക്ടർമാർക്ക് അനുവാദം കൊടുത്തിട്ടുണ്ട്. മദ്യപിച്ചു കയറിയ ആൾ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ആണ് മന്ത്രിയുടെ പ്രതികരണം.
ഊബർ, ഓല പോലുള്ള ടാക്സി കമ്പനികൾക്ക് നിയമപരമായ അംഗീകാരം ഉറപ്പാക്കുന്നതിന് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഒരു ഇന്റഗ്രേറ്റഡ് പോളിസി രൂപീകരിച്ചിട്ടുണ്ട്. എങ്കിലും ഊബർ, ഓല എന്നീ രണ്ട് പ്രധാന കമ്പനികൾ ഇതുവരെ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഈ മൂന്ന് കമ്പനികളിൽ ഒരു കമ്പനി മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിയമപരമായ അംഗീകാരം കിട്ടണമെങ്കിൽ ഈ കമ്പനികൾ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) പെർമിഷൻ വാങ്ങിക്കണം. ഇത് കേന്ദ്ര നിയമമാണ്. ലൈസൻസ് ലഭിക്കാൻ കേന്ദ്ര ഗവൺമെന്റ് വർദ്ധിപ്പിച്ച ഫീസ് അനുസരിച്ചുള്ള തുക അടക്കേണ്ടതുണ്ട്. അവർ അപേക്ഷിക്കാത്ത കാലത്തോളം ഈ പ്രവർത്തനം ‘ഇല്ലീഗൽ’ ആണ്. അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ ഊബർ എന്ന് പറഞ്ഞ് ഓടാൻ പറ്റൂ. നിലവിൽ അംഗീകാരം ഇല്ലാത്ത ഇവരുടെ കാര്യത്തിൽ ഇപ്പോഴും ഒരു ‘ഇറെഗുലാരിറ്റി’ നിലവിലുണ്ട്.
വെറുതെ ഒരു ആപ്പ് ഡൗൺലോഡ് ചെയ്തതുകൊണ്ട് ഒരാൾക്ക് ഊബർ ഡ്രൈവർ ആവാൻ സാധിക്കില്ല. ഊബർ ഡ്രൈവറായി മാറുമ്പോൾ ആ വണ്ടികളുടെ ഇൻഷുറൻസ്, ടാക്സ്, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഡ്രൈവർ അപ്‌ലോഡ് ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ ആപ്പിനകത്ത് റൺ ചെയ്യാൻ പറ്റില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടി ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു




