തലച്ചോറിനേറ്റ ചതവ് ഗുരുതരം, സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും; സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിലെത്തിയ സഹയാത്രികൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിനേറ്റ ചതവ് ഗുരുതരമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതിനാൽ സാധാരണ നിലയിലാകാൻ സമയം വേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം അറിയിക്കുന്നത്.
വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആർ. വഴിമാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായെന്നും പൊലീസ്. ശ്രീക്കുട്ടിയെ നടുവിന് ചവിട്ടിയാണ് പ്രതിയായ സുരേഷ് കുമാർ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടതെന്നും എഫ്ഐആറിൽ സ്ഥിരീകരിക്കുന്നുണ്ട്.
ALSO READ: ‘ജയിപ്പിക്കാൻ ജമ്മു കാശ്മീരിൽ നിന്നടക്കം വോട്ട് ചേർക്കും’: രാഹുലിൻ്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി ബി ഗോപാലകൃഷ്ണൻ്റെ പരാമർശം
വധശ്രമത്തിന് പ്രതി സുരേഷ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വെള്ളറട പനച്ചുംമൂട് സ്വദേശിയായ പ്രതി സുരേഷ് കുമാർ സ്ഥിരം മദ്യപനും പ്രശ്നക്കാരനും ആണെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.




