അങ്കമാലിയിൽ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; കുഞ്ഞിന്‍റെ അമ്മൂമ്മയെ സംശയിച്ച് പൊലീസ്, ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മ ആശുപത്രിയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഇവര്‍ ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും പഞ്ചായ്ത് അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. കുഞ്ഞിന്‍റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.




