ചേർത്തലയില്‍ കോൺഗ്രസ് നേതാവ് ഭക്ഷണ കിറ്റ് തട്ടിയ സംഭവം: വാർഡ് കൗൺസിലർ സാജുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും

ചേർത്തലയിലെ കോൺഗ്രസ് നേതാവിൻ്റെ ഭക്ഷണ കിറ്റ് തട്ടിയ കേസിൽ ഇരുപത്തിയഞ്ചാം വാർഡ് കൗൺസിലർ സാജുവിനെതിരെ എഫ്ഐആർ രേഖപ്പെടുത്തും. ജാമ്യമില്ലാത്ത വകുപ്പായ ഐപിസി 420, 403 എന്നീ വകുപ്പുകൾ ചുമത്താനാണ് സാധ്യത. കുറ്റകരമായ വിശ്വാസവഞ്ചന, ചതി എന്നീ വകുപ്പുകളാണിത്.
കഴിഞ്ഞദിവസം കോൺഗ്രസ് നേതാവായ സാജുവിൻ്റെ മൊഴി ചേർത്തല പൊലീസ് രേഖപ്പെടുത്തിയിരുന്നു. 44 മാസത്തെ ഭക്ഷണ കിറ്റ് തട്ടിയെടുത്തു എന്നുള്ളതാണ് ഇയാൾക്കെതിരെയുള്ള പരാതി. മുൻസിപ്പൽ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി. മുൻസിപ്പൽ സെക്രട്ടറിയുടെ മൊഴി വരും ദിവസം പൊലീസ് രേഖപ്പെടുത്തും.
കഴിഞ്ഞദിവസം തട്ടിപ്പിനിരയായവരുടെ മൊഴികൾ പൊലീസ് ശേഖരിച്ചിരുന്നു. ഇവരുടെ മൊഴിയിലും ഗുണഭോക്താക്കളെ അറിയിക്കാതെയാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കോൺഗ്രസ് നേതാവിൻ്റെ തട്ടിപ്പിനെതിരെ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞദിവസം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ ‘പിച്ചതെണ്ടൽ’ ചേർത്തലയിൽ നടന്നു. പിച്ച തെണ്ടിയ തുക പ്രതിപക്ഷ നേതാവ് വി ഡി സതീശന് അയച്ചുകൊടുക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവൽ പറഞ്ഞു.




