Uncategorized

ചരിത്രത്തിലാദ്യം; ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ലഭിക്കുന്നത് റെക്കോഡ് തുക

ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ടീമിന് ലഭിക്കുന്നത് റെക്കോഡ് സമ്മാനത്തുക. ഇക്കുറി ചാമ്പ്യന്മാര്‍ക്ക് 39.78 കോടി രൂപയാണ് (4.48 മില്യണ്‍ ഡോളര്‍) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) നല്‍കുന്നത്. ജേതാക്കള്‍ക്കുള്ള സമ്മാനത്തുകയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 239 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. 2022ല്‍ ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് 11 കോടി രൂപയാണ് (1.32 മില്യണ്‍ ഡോളര്‍) ലഭിച്ചത്. കിരീട ജേതാക്കളാകുന്ന പുരുഷ-വനിതാ ടീമുകള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കാന്‍ ഐസിസി തീരുമാനിച്ചതാണ് ജേതാക്കള്‍ക്ക് നേട്ടമാകുന്നത്.

123 കോടി രൂപയാണ് (13.88 മില്യണ്‍ ഡോളര്‍) ഇക്കുറി വനിതാ ലോകകപ്പിന്റെ ആകെ സമ്മാനത്തുക. കഴിഞ്ഞതവണ ഇത് 31 കോടി രൂപ (3.5 മില്യണ്‍ ഡോളര്‍) ആയിരുന്നു . 297 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. റണ്ണേഴ്‌സ് അപ്പായ ദക്ഷിണാഫ്രിക്കന്‍ ടീമിന് 19.88 കോടി രൂപ (2.24 മില്യണ്‍ ഡോളര്‍) ലഭിക്കും. കഴിഞ്ഞവര്‍ഷം റണ്ണേഴ്‌സ് അപ്പായ ഇംഗ്ലണ്ടിന് അഞ്ച് കോടി രൂപയായിരുന്നു ലഭിച്ചത്.

സെമിഫൈനലില്‍ കടന്ന ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപയാണ് (1.12 മില്യണ്‍ ഡോളര്‍) ലഭിക്കുക. കഴിഞ്ഞ തവണ 2.7 കോടിയായിരുന്നു സമ്മാനത്തുക. ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍ക്ക് 2.22 കോടി രൂപ (250,000 ഡോളര്‍) വീതവും, ഗ്രൂപ്പ് ജേതാക്കളായവര്‍ക്ക് 30 ലക്ഷം രൂപ (34,314 ഡോളര്‍) വീതവും ലഭിക്കും.

കന്നിക്കീരിടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ബിസിസിഐയും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. കളിക്കാരും സപ്പോര്‍ട്ടിങ് സ്റ്റാഫും ഉള്‍പ്പെടെ ടീമിന് 51 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന മഹത്തായ വിജയം എന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സയ്‌കിയയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button