“ആത്മകഥയെ കുറിച്ച് വിവാദങ്ങളുണ്ടാക്കിയത് വലതുപക്ഷ പിന്തിരിപ്പൻ ശക്തികളുടെ റാക്കറ്റ്, വിട്ടുപോയ കാര്യങ്ങൾ ഉൾപ്പെടുത്തി തുടർച്ചയുണ്ടാകും”

കണ്ണൂർ: ആത്മകഥ എഴുതിയത് സാഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിലാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ന്യൂസ് മലയാളത്തേോട്. വിദ്യാഭ്യാസ കാലഘട്ടം മുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ ആത്മകഥയിലുണ്ട്. രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളതാണ് ആത്മകഥ. വിട്ടുപോയ കാര്യങ്ങൾ ഉൾപ്പെടുത്തി ആത്മകഥയ്ക്ക് തുടർച്ചയുണ്ടാകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
പാർട്ടിക്കകത്തും പുറത്തും എന്നെ തകർക്കാൻ ആസൂത്രിതമായി നടത്തിയ ശ്രമമായിരുന്നു ജാവദേക്കർ വിവാദം. നേരത്തെ പുസ്തകത്തിൻ്റെ പേരിലും ഇതേ ആസൂത്രണം നടത്തി. അന്ന് പുസ്തകം പൂർണമായിട്ടുണ്ടായിരുന്നില്ല. ഡിസി ബുക്സിനെതിരെ ഞാൻ നിയമനടപടിയുമായി മുന്നോട്ട് പോയി. അവർ മാപ്പ് പറഞ്ഞതോടെ അത് തീർന്നു. പൂർത്തിയാക്കാത്ത ആത്മകഥ വാർത്തയാക്കിയതിന് പിന്നിൽ വലതുപക്ഷ പിന്തിരിപ്പൻ ശക്തികളുടെ റാക്കറ്റാണ്, ഇ.പി. ജയരാജൻ.
ഇന്നാണ് ഇ.പി. ജയരാജൻ്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങുക. കണ്ണൂരിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്യും. ‘ഇതാണെൻ്റ ജീവിതം’ എന്ന പേരിലാണ് ഇ.പി. ജയരാജൻ ആത്മകഥ എഴുതിയത്. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.




