സാധാരണക്കാർക്കുള്ള 43 ലക്ഷം കിലോഗ്രാം റേഷനരി 4 വർഷം കൊണ്ട് കരിഞ്ചന്തക്കാർ തട്ടിയെടുത്തതായി റിപ്പോർട്ട്

സംസ്ഥാനത്ത് 4 വർഷം കൊണ്ട് കരിഞ്ചന്തക്കാർ തട്ടിയെടുത്തത് 43 ലക്ഷം കിലോഗ്രാം അരി. സാധാരണക്കാർക്ക് റേഷൻകടകൾ വഴി വിതരണം ചെയ്യേണ്ട അരിയാണ് ഇത്തരത്തിൽ മറിച്ചു വിറ്റതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെയും വിവിധ ഓഫിസുകളുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളും ഉദ്ധരിച്ചാണ് റിപ്പോർട്ട്. കടത്താനായി ഗോഡൌണുകളിൽ സൂക്ഷിച്ച 75,000 കിലോ അരിയും കടത്തിയതിൽ നിന്ന് 1.30 ലക്ഷം കിലോയും ഉദ്യോഗസ്ഥർ തിരിച്ചുപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.18 മുതൽ 24 രൂപയ്ക്കു വരെയാണ് ഗോഡൌണിൽ നിന്ന് കടത്തുന്ന അരി കിഞ്ചന്തക്കാർക്ക് കൊടുത്തിരുന്നത്. ഇതിൽ നിന്ന് ലക്ഷങ്ങളാണ് കാറുകാരും ഉദ്യോഗസ്ഥരും നേടിയത്. പിന്നീട് ഈ അരി പോളിഷ് ചെയ്ത് കമ്പനികളിൽ എത്തിച്ച് മുന്തിയ ഇനത്തിനൊപ്പം കലർത്തി ബ്രാൻഡഡ് അരിയായി വിപണിയിലെത്തിക്കുന്നു. 45 രൂപയ്ക്കാണ് ഈ അരി വിപണിയിലെത്തുന്നത്.




