ദില്ലി വ്യാജ ആസിഡ് ആക്രമണ കേസ്: നാടകങ്ങൾ പൊളിഞ്ഞു; പെൺകുട്ടിയെയും അറസ്റ്റ് ചെയ്തേക്കുമെന്ന് പൊലീസ്

ദില്ലി വ്യാജ ആസിഡ് ആക്രമണ കേസിൽ നാടകങ്ങൾ ഓരോന്നായി പൊളിഞ്ഞ് പോയ സാഹചര്യത്തിൽ പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന.
കേസിൽ പെൺകുട്ടിക്ക് പൊള്ളലേറ്റത് ടോയ്ലറ്റ് ക്ലീനർ സ്വയം ശരീരത്തിൽ ഒഴിച്ചാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ അഖീൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നോർത്ത് വെസ്റ്റ് ഡൽഹിയിൽ കോളജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം നടന്നെന്ന പേരിൽ ജിതേന്ദ്ര എന്ന യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ അച്ഛനെതിരെ ജിതേന്ദ്രയുടെ ഭാര്യ നൽകിയ പീഡന പരാതിയാണ് ഈ നാടകത്തിനു പിന്നിൽ എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ സ്വകാര്യ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു ആണ് പരാതി. 2021നും 2024നും ഇടയിൽ അക്കീൽ ഖാന്റെ സോക്സ് യൂണിറ്റിൽ ജോലി ചെയ്യുമ്പോൾ ആണ് പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
കേസിൽ സിസിടിവിയും, ടവർ ലൊക്കേഷനുമാണ് നിർണായകമായത്. കൂടാതെ പെൺകുട്ടിയെ ആക്രമിച്ചു എന്ന് പറയുന്ന ആളുകൾ സംഭവം സമയത്ത് മറ്റിടങ്ങളിൽ ആണ് ഉണ്ടായതെന്ന് വ്യക്തമായി. ശല്യം ചെയ്തുവെന്ന പറയുന്ന ജിതേന്ദ്ര ആക്രമണ സമയം കരോൾ ബാഗിലും മറ്റു രണ്ട് പ്രതികൾ ആഗ്രയിലും ആയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ് പൊലീസ് പറഞ്ഞു.




