Uncategorized

വായുമലിനീകരണം കൂടുന്നു; കൃത്രിമ മഴ പെയ്യിക്കാൻ ‘ക്ലൗഡ് സീഡിംഗ്’ നടത്തി ഡൽഹി

നഗരത്തിലെ രൂക്ഷമായ വായുമലിനീകരണം പരിഹരിക്കുന്നതിനായി ചൊവ്വാഴ്ച ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള പ്രവർത്തനം നടത്തി. ആദ്യമായാണ് ഇത്തരമൊരു പ്രവർത്തി നടത്തുന്നത്. ബുരാരി, മയൂർ വിഹാർ, കരോൾ ബാഗ് എന്നിവിടങ്ങളിൽ നടന്ന മേഘ വിത്തുപാകൽ പ്രക്രിയ (ക്ലൗഡ് സീഡിംഗ്) ഇപ്പോൾ അവസാനിച്ചതായും കാലാവസ്ഥയെ ആശ്രയിച്ച് വൈകുന്നേരം മറ്റൊരു തവണ കൂടി ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മലിനീകരണ നിയന്ത്രണ നടപടിയായി കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ഡൽഹിയുടെ ആദ്യ പരീക്ഷണമാണിത്. ക്ലൗഡ് സീഡിംഗ് ഘടകങ്ങൾ ഘടിപ്പിച്ച വിമാനങ്ങൾ ഈർപ്പം നിറഞ്ഞ മേഘങ്ങളിലേക്ക് പറന്ന് മഴ പെയ്യിക്കാൻ സിൽവർ അയോഡൈഡ്, ഉപ്പ് അധിഷ്ഠിത സംയുക്തങ്ങൾ കണികകൾ എന്നിവ വിതറുന്നു.
ഡൽഹിയിലെ മലിനീകരണ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

“ഡൽഹിയിലെ മലിനീകരണം പരിഹരിക്കുന്നതിന് അനവധി നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നതിനാൽ, കൃത്രിമ മഴയെക്കുറിച്ച് ഞങ്ങൾ നിരന്തരം ചർച്ച ചെയ്യാറുണ്ട്. ഡൽഹിയിലെ മലിനീകരണ പ്രശ്നം പരിഹരിക്കാൻ കഴിയുമോ എന്ന പ്രതീക്ഷയിൽ ക്ലൗഡ് സീഡിംഗ് ഒരു പരീക്ഷണമായി ഞങ്ങൾ കാണുന്നു. ഇതൊരു പരീക്ഷണമാണ്. അതിൽ നിന്ന് എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. പരീക്ഷണം വിജയിച്ചാൽ, ഡൽഹിക്കാർക്ക് വളരെ പ്രധാനപ്പെട്ട ഒരു പരിഹാരം ഉയർന്നുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അവർ പറഞ്ഞു.

“ഇത് നമുക്കെല്ലാവർക്കും പുതിയതാണ്. ഡൽഹിയിൽ ഇതാദ്യമായാണ് സംഭവിക്കുന്നത്. എന്നാൽ ഈ പരീക്ഷണം വിജയിക്കണമെന്നും ഡൽഹിക്ക് ഇതിന്റെ പ്രയോജനം ലഭിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
അനുയോജ്യമായ അന്തരീക്ഷ സാഹചര്യങ്ങളിലാണ് പ്രവർത്തനം നടത്തിയതെന്നും വിജയിച്ചാൽ വായുവിലെ മലിനീകരണം താൽക്കാലികമായി ഇല്ലാതാക്കാൻ സഹായിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫലങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും സാധ്യതയുണ്ട്.
മീററ്റ് ഭാഗത്തു നിന്നും ഡൽഹിയിലേക്ക് പ്രവേശിച്ച സെസ്‌ന വിമാനം ഉപയോഗിച്ച് ഐഐടി കാൺപൂർ ക്ലൗഡ് സീഡിംഗിന്റെ രണ്ടാമത്തെ പരീക്ഷണവും നടത്തിയതായി ഡൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഖേക്ര, ബുരാരി, നോർത്ത് കരോൾ ബാഗ്, മയൂർ വിഹാർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ ഓപ്പറേഷനിൽ ഉൾപ്പെടുന്നു. അവിടെ 2 മുതൽ 2.5 കിലോഗ്രാം വരെ ഭാരമുള്ള എട്ട് ‘ക്ലൗഡ് സീഡിംഗ്’ ഫ്ളെയറുകൾ 15-20% ഈർപ്പം അടങ്ങിയ മേഘങ്ങളിലേക്ക് എറിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button