Uncategorized

കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർത്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആലപ്പുഴ സ്വദേശി എം എ സുദർശനന് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തിൽ വെച്ചാണ് മർദ്ദനമേറ്റതെന്ന് പൊലീസ് കണ്ടെത്തി. സഹ അന്തേവാസിയുടെ അതിക്രൂര പീഡനത്തിലാണ് സുദർശനന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അഗതിമന്ദിരവുമായി ബന്ധപ്പെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാസ്റ്റർ ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്.

പരിക്കേറ്റ ആളെ ചികിത്സിക്കാൻ തയാറാവാതെ അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്. കൂനമ്മാവ് ഇവാഞ്ചലിക്കൽ ആശ്രമത്തിലെ അന്തേവാസിയായിരുന്നു പരിക്കേറ്റ സുദർശൻ. നിർണ്ണായക കണ്ടെത്തലിന് പിന്നാലെയാണ് അഗതിമന്ദിരവുമായി ബന്ധപ്പെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് തൃശൂർ റൂറൽ എസ്പി നേരിട്ട് അന്വേഷണം നടത്തി.

കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിലാണ് ഇയാളെ കണ്ടെത്തിയത്. സുദർശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button