സന്ധ്യയുടെ കാലിലെ പരിക്ക് ഗുരുതരം, രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യത; ആശങ്കയൊഴിയാതെ പ്രദേശവാസികൾ

ഇടുക്കി: അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയില്‍ വിദഗ്ദ ചികിത്സയ്‌ക്കെത്തിച്ചു. സന്ധ്യയുടെ കാലുകള്‍ക്ക് ഗുരുതര പരിക്കുണ്ട്. കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടത്തേ കാലിലേക്ക് രക്തയോട്ടം വളരെ കുറവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സന്ധ്യയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് വിവരം.
വലിയ ശബ്ദം കേട്ടെത്തിയപ്പോള്‍ തന്നെ മണ്ണ് മുഴുവന്‍ താഴേക്ക് വരികയായിരുന്നുവെന്ന് സംഭവം ആദ്യം കണ്ട നാട്ടുകാര്‍ പറഞ്ഞു. ഇവരെത്തുന്ന സമയത്ത് ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ഉടന്‍ തന്നെ ജെസിബിയെയും മറ്റ് രക്ഷാപ്രവര്‍ത്തകരെയും വിളിച്ചറിയിച്ചെന്നും നാട്ടുകാര്‍ വ്യക്തമാക്കി
ഞങ്ങളെത്തിയപ്പോള്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞിരിക്കുകയായിരുന്നു. ചെല്ലുമ്പോള്‍ ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നു. സന്ധ്യയുടെ കഴുത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. ചോദിച്ചപ്പോള്‍ മറുപടി നല്‍കി. മൂന്ന് നാല് ദിവസമായി ഇവിടെ പണി നടക്കുന്നുണ്ടായിരുന്നു. എന്നിട്ടും മണ്ണ് നീക്കാനുള്ള കാര്യങ്ങള്‍ ചെയ്തിരുന്നില്ല. ഇന്നലെ ഉച്ചയായപ്പോള്‍ ഈ സ്ഥലത്തിന്റെ മേല്‍ ഭാഗത്ത് വിള്ളലുണ്ടായിരുന്നു. അതിന് ശേഷം മെമ്പറെ വിളിച്ച് പറഞ്ഞ് എല്ലാവരെയും മാറ്റിതാമസിപ്പിച്ചു. ബിജുവിന്റെ തറവാട് ഇതിനടുത്താണ്. തറവാട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയതായിരുന്നു. അപ്പോഴേക്കും മണ്ണിടിഞ്ഞു’, നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.




