ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ വി മുരളീധരനും കെ സുരേന്ദ്രനും ക്ഷണമില്ല: വിമര്‍ശനവുമായി പ്രതിനിധികൾ

തിരുവനന്തപുരത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലേക്ക്
വി മുരളീധരനെയും കെ സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ വിമർശനം. രാജീവ് ചന്ദ്രശേഖരൻ്റെ കോർപ്പറേറ്റ് നയത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളെ അടിച്ചമർത്താൻ സമ്മതിക്കില്ലെന്ന് യോഗത്തിൽ മുന്നറിയിപ്പ് നല്‍കി.
നേരത്തെ തൃശൂരിൽ ചേർന്ന യോഗത്തിലും ഇരു നേതാക്കളെയും ക്ഷണിച്ചിരുന്നില്ല. ശോഭാ സുരേന്ദ്രനും യോഗത്തിൽ നിന്ന് വിട്ടു നിന്നു.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ നിർണായക സംസ്ഥാന നേതൃയോഗം ചേർന്നത്. ഈ യോഗത്തിലാണ് മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരനും കെ സുരേന്ദ്രനും ക്ഷണമില്ലാത്തത്. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ ചേർന്ന യോഗത്തിനും രണ്ടുപേരെയും ക്ഷണിക്കാത്തത് വിവാദമായിരുന്നു. പിന്നീട് കേന്ദ്രം നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ വീണ്ടും നിർണായകമായ യോഗത്തിൽ മുതിർന്ന നേതാക്കളെ വിളിക്കാത്തതിനെ പറ്റി യോഗത്തിൽ രുക്ഷ വിമർശനമുയർന്നു.
ഗ്രൂപ്പ് ഭേദമന്യേ ശക്തമായ വിമർശനമാണ് ഉയർന്നതെന്നാണ് വിവരം. സി കൃഷ്ണകുമാർ, പി സുധീർ, വിവി രാജേഷ്, കെ രഞ്ജിത്ത് തുടങ്ങിയ നേതാക്കന്മാർ മുൻ സംസ്ഥാന അധ്യക്ഷന്മാരെ മാറ്റി നിർത്തിയതിനെ ചോദ്യം ചെയ്തു. സുരേഷും അനൂപ് ആൻ്റണിയും ഉൾപ്പെടെയുള്ള കിച്ചൻ ക്യാബിനറ്റ് ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് ഒരു ജില്ലാ പ്രസിഡൻ്റ് ആരോപിച്ചു.
രാജീവ് ചന്ദ്രശേഖരൻ്റെ ഈ കോർപ്പറേറ്റ് നയത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളെ അടിച്ചമർത്താൻ സമ്മതിക്കില്ലെന്നായിരുന്നു മറ്റൊരു ജില്ലാ പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പ്. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തില്ല. രാജീവ് ചന്ദ്രശേഖറിൻ്റെ ഏകാധിപത്യ നിലപാടുകളിൽ മുതിർന്ന പല നേതാക്കളും അസംതൃപ്‌തിയിലാണ്.




