ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾ വാങ്ങരുത്, ആ ലാഭം അവർ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു: യോഗി ആദിത്യനാഥ്

ലക്‌നൗ: ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ ഉല്‍പനങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ഭീകരവാദം, നിര്‍ബന്ധിത മത പരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയ്ക്കായാണ് ഈ പണം ഉപയോഗിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉപയോഗിച്ച് 25,000 കോടിയുടെ കൊളള ലാഭമുണ്ടാക്കിയെന്നും നിയമങ്ങള്‍ കാറ്റില്‍പറത്തുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു. ഗോരഖ്പൂരില്‍ നടന്ന ആര്‍എസ്എസ് പരിപാടിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം.
‘നിങ്ങള്‍ എന്ത് വാങ്ങുമ്പോഴും അതില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ടാഡ് ഇല്ലെന്ന് ഉറപ്പുവരുത്തണം. വസ്ത്രങ്ങളിലും സോപ്പുകളിലും തീപ്പെട്ടിയിലും വരെ ഇപ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ടാഗ് വരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ അതിന് ആരും ധൈര്യപ്പെടില്ല. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഔദ്യോഗിക അംഗീകാരം ഇല്ലാതിരുന്നിട്ടുപോലും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉപോയഗിച്ച് അവര്‍ 25,000 കോടി രൂപ ലാഭമുണ്ടാക്കി. ഈ പണമെല്ലാം ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനത്തിനും ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനുമായി ഉപയോഗിക്കുകയാണ്’: യോഗി ആദിത്യനാഥ് പറഞ്ഞു.




