‘അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നവംബർ ഒന്നിന്: സമയബന്ധിതമായി ലക്ഷ്യം കൈവരിച്ചു’; ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി എം ബി രാജേഷ്

അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നവംബർ ഒന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമാകുന്നതെന്നും സമയബന്ധിതമായി ലക്ഷ്യം കൈവരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ ഒന്നിന് വൈകുന്നേരമാണ് പ്രഖ്യാപനം. മുഴുവൻ മന്ത്രിമാരും പരിപാടിയിൽ ഉണ്ടാകും. മമ്മൂട്ടി മോഹൻലാൽ കമലഹാസൻ എന്നിവർ അതിഥികളായിരിക്കും.
ചൈനയ്ക്ക് ശേഷം ലോകത്ത് തന്നെ ആദ്യമായി നടത്തുന്ന പ്രഖ്യാപനമാണിത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ഈ ചരിത്രനേട്ടം കേരളം സ്വന്തമാക്കുന്നത്. ഇത്തരത്തിൽ സർക്കാർ ഏകോപനത്തോടെ പ്രവർത്തിച്ചതിന്റെ നേട്ടമാണ് കുറഞ്ഞ കാലയളവിനുള്ളിൽ സംസ്ഥാനം അതി ദാരിദ്ര്യമുക്തമായത്.
മുഖ്യമന്ത്രിയാണ് ആശയം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടന്നത്. നാലുവർഷം കൊണ്ട് അതിദരിദ്രരെ ദാരിദ്ര്യത്തിൽ നിന്നുും മുക്തമാക്കാനായി. വീടില്ലാത്തതും സ്ഥലമില്ലാത്തതും ആയിരുന്നു സർക്കാർ നേരിട്ട വലിയ വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു.
ഒറ്റ ഉത്തരവിലൂടെ അർഹരായവരെ ലൈഫിന്റെ കീഴിൽ കൊണ്ടുവന്നു. ഭൂരഹിതർ ആയിട്ടുള്ള മുഴുവൻ പേർക്കും ഭൂമി പതിച്ചു കൊടുക്കുന്നതിനും ലൈഫിൽ വീട് വയ്ക്കുന്നതിന് ആദ്യഗഡു നൽകുകയും ചെയ്യും. നവംബർ ഒന്നിന് മുൻപ് ആ ലക്ഷ്യം കൈവരിക്കും. താമസ സൗകര്യം ഇല്ലാത്തവർക്ക് മുഴുവൻ വാടക വീട് എടുത്തു നിൽകി പുനരധിവസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റമറ്റതായ രീതിയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ ഓഡിറ്റ് കൂടി നടത്തുന്നതായും മന്ത്രി വ്യക്തമാക്കി.




