Uncategorized

തുടങ്ങാം കളിപ്പൂരം; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് ഇന്ന് തുടക്കം. വൈകിട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെയാണ് മത്സരങ്ങൾ ആരംഭിക്കുക. കായിക മേളയ്ക്ക് കൊടിയേറുമ്പോൾ പ്രത്യേകതകളും അനവധിയാണ്. 12 വേദികൾ, 742 ഫൈനൽ മത്സരങ്ങൾ, ഇൻക്ലൂസീവ് വിഭാഗത്തിലടക്കം 20,000 ത്തിലധികം കായിക താരങ്ങളും മേളയുടെ ഭാഗമാകും. ആവേശ തിരി തെളിയുന്നത് ഒരാഴ്ച നീളുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കായികോത്സവത്തിനാണ്.

നിരവധി പ്രത്യേകതകൾ ഇത്തവണത്തെ കായികമേളയ്ക്ക് ഉണ്ട്. ഏറ്റവും കൂടുതൽ പോയിൻ്റ് നേടി മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് ലഭിക്കും. 117.5 പവൻ തങ്കത്തിൽ പൊതിഞ്ഞ കപ്പ്. കൊച്ചിയിൽ വച്ച് സംഘടിപ്പിച്ച ആദ്യ സ്കൂൾ ഒളിമ്പിക്സിലെ വിവാദങ്ങൾക്ക് പിന്നാലെ പുതിയ മാറ്റവും കൊണ്ടുവന്നിട്ടുണ്ട് വിദ്യാഭ്യാസ് വകുപ്പ്.

ഇത്തവണ മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ് രണ്ട് വിഭാഗത്തിൽ നൽകും. ജനറൽ, സ്പോർട്സ് സ്കൂളുകളെ രണ്ടായി പരിഗണിക്കും. ഓരോ വിഭാഗത്തിൽ നിന്നും മികച്ച സ്കൂളിനെ തെരഞ്ഞെടുക്കും. അത്‌ലറ്റിക്സ് വിഭാഗത്തിൽ സ്കൂളുകൾക്ക് നൽകുന്ന സമ്മാനത്തുകയിലും വർധനയുണ്ട്. കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നീ ഇനങ്ങളും ഇത്തവണ ഉണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഓരോ ജില്ലയിൽ നിന്നും 300 കുട്ടികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റ് ഉണ്ടാകും. 3000 ത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സൂംബയുമുണ്ട്. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിക്കുന്ന 12 പെൺകുട്ടികളും ഇത്തവണ മേളയുടെ ഭാഗമാകും. നമ്മുടെ കുട്ടികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവഹിച്ച തീം സോങ്ങും തലസ്ഥാനത്തെ മേളയുടെ മാത്രം പ്രത്യേകതയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button