“സ്വർണക്കൊള്ള രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കി”; ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കവർന്ന കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്. കൊള്ള നടത്തിയത് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയെന്ന് പോറ്റി വെളിപ്പെടുത്തി. ഇന്നലെ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചതായാണ് സൂചന. കേസിൽ മറ്റൊരു പ്രതിയായ മുരാരി ബാബുവിൻ്റെ അറസ്റ്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എസ്ഐടി.
കഴിഞ്ഞ ദിവസാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. പൊലീസിനൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു. പോറ്റിയുടെ ഭൂമി ഇടപാടിൽ ദുരൂഹതയൂണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു.
ചില രേഖകൾ നശിപ്പിച്ചെന്ന സംശയത്തിൽ കരിയില കത്തിച്ച സ്ഥലത്തും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും വീട്ടിൽ ഉണ്ടായിരുന്ന രേഖകകളും പിടിച്ചെടുത്തു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ എസ്ഐടി പരിശോധന നടത്തിയത്.




