ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി എടുക്കും, അന്വേഷണം ഊർജിതമാക്കൻ പൊലീസ്

പാലക്കാട്: പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കൻ പൊലീസ്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. കൂടാതെ സ്കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും കുട്ടിയുടെ രക്ഷിതാക്കളുടേയും മൊഴി എടുക്കും. കുഴൽമന്ദം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികൾ കൈക്കൊള്ളുവാൻ സ്കൂൾ മാനേജർക്ക് നിർദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ എച്ച് എസ് എസ് കണ്ണാടിയിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത്. പിന്നാലെ ക്ലാസ് അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. അധ്യാപിക ക്ലാസിൽ വെച്ച് സൈബർ സെല്ലിൽ വിളിച്ചതോടെ അർജുൻ അസ്വസ്ഥാനായിരുന്നു എന്ന് സഹപാഠി പറയുന്നു. കുഴല്‍മന്ദം പൊലീസിലാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്.




