Uncategorized

ഓസീസിനെതിരെ പരമ്പരയ്ക്ക് മുന്നോടിയായി രോഹിത്തിന് പ്രത്യേക പരിശീലനം

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ രോഹിത് ശര്‍മ്മയുടെ പ്രത്യേക പരിശീലനം. ബിസിസിഐ സെന്ററില്‍ ഒരാഴ്ചയാണ് രോഹിത് കഠിന പരിശീലനം നടത്തിയത്. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ഏറെനേരം ജിമ്മില്‍ ചെലവഴിച്ച രോഹിത്, രണ്ടുമണിക്കൂര്‍ വീതം ബാറ്റിംഗ് പരിശീലനവും നടത്തി. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട്, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എതിരെയായായിരുന്നു രോഹിത്തിന്റെ ബാറ്റിംഗ് പരിശീലനം.

ബൗളര്‍മാര്‍ക്കൊപ്പം ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളുടെ പന്തുകളും രോഹിത് നേരിട്ടു. ഈമാസം പത്തൊന്‍പതിനാണ് ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാവുക. പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കു. 2027ലെ ലോകകപ്പ് മുന്നില്‍ കണ്ടാണ് രോഹിത്തിനെ മാറ്റി ബിസിസിഐ ഗില്ലിനെ ഏകദിനത്തിലും ക്യാപ്റ്റനാക്കിയത്.

നായക സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി താരത്തെ നിലനിര്‍ത്തുകയായിരുന്നു. പിന്നാലെ രോഹിത് ശര്‍മ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രോഹിത് ശര്‍മയും വിരാട് കോലിയും കരിയറിന്റെ അവസാന നാളുകളിലാണുള്ളതെന്നും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വിരമിക്കല്‍ പ്രഖ്യാപിക്കുകയോ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ചെയ്യുമെന്നാണ് ബിസിസിഐ കരുതുന്നതെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

രോഹിത്തിനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന സന്ദേശം വ്യക്തമാണെന്നും ഒന്നുകില്‍ മികവ് കാട്ടുക അല്ലെങ്കില്‍ പുറത്തുപോവുക എന്നാണ് സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പെ ഗില്ലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പദ്ധതി തയാറാക്കിയിരുന്നുവെന്നും ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ തിളങ്ങിയതോടെ അവര്‍ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചുവെന്നും ഒടുവില്‍ ബിസിസിഐ ഉന്നതരും ഇക്കാര്യം അംഗീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button