ചൊവ്വന്നൂരിലെ കൊലപാതകം സ്വവർഗ രതിക്കായി; മരിച്ചത് തമിഴ്നാട് സ്വദേശിയെന്ന് സംശയം

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ശനിയാഴ്ച നടന്ന കൊലപാതകത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശിയെന്ന് സംശയം. പ്രതിയെന്ന് സംശയിക്കുന്ന സണ്ണി സ്വവർഗാനുരാഗി ആണെന്നും, സ്വവർഗരതിക്കായി ഇയാൾ സ്ഥിരമായി പലരെയും വീട്ടിൽ കൊണ്ടുവരുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സണ്ണി ആറ് വർഷം മുമ്പാണ് ജയിൽ മോചിതനായത്.
കൊല നടന്നത് സ്വവർഗരതിക്കിടെ ആണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരിച്ച വ്യക്തി നേരത്തെയും സണ്ണിയുടെ വീട്ടിൽ വന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതി സണ്ണി മുൻപ് നടത്തിയ കൊലപാതകവും സ്വവർഗരതി വിസമ്മതിച്ച ഇതര സംസ്ഥാനക്കാരനെ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പ്രതി അതിക്രൂരമായാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നും പൊലീസ് ചൂണ്ടിക്കാട്ടി. മരിച്ചയാൾക്ക് ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കും മുഖത്തും ശക്തമായ അടി ഏറ്റിട്ടുണ്ട്. ഇതിന് ശേഷം ദേഹത്ത് കുത്തി പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.




