Uncategorized

കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് സാംപിളുകളില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവടങ്ങളിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കഫ്‌ സിറപ്പ് സാംപിളുകളില്‍ നടത്തിയ പരിശോധനയില്‍ വിഷാംശം കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന വിഷാംശമുള്ള ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍(ഡിഇജി), എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
”പരിശോധനാ ഫലങ്ങള്‍ അനുസരിച്ച് സാംപിളുകളില്‍ ഒന്നിലും ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിട്ടില്ല. ഇവ വൃക്കയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന വസ്തുക്കളാണ്,” ദേശീയ ഏജന്‍സികളുടെ സംയുക്ത സംഘം നടത്തിയ വിശകലനം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.
ഗുരുതരമായ വൃക്കതകരാറിന് കാരണമാകുന്ന വിഷ രാസവസ്തുവാണ് ഡിഇജി. 2020ല്‍ ജമ്മുവില്‍ വിഷാംശമടങ്ങിയ കഫ് സിറപ്പ് കുടിച്ചതിനെ തുടര്‍ന്ന് 12 കുട്ടികള്‍ മരിച്ചിരുന്നു. 2022ല്‍ ഗാംബിയയില്‍ കുറഞ്ഞത് 70 കുട്ടികളെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ മരണങ്ങള്‍ ഡിഇജി ചേര്‍ത്ത ഇന്ത്യന്‍ സിറപ്പുകളുമായി ബന്ധപ്പെട്ടതായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button