Uncategorized

പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നു; സുബീന്‍ ഗാര്‍ഗിനെ മാനേജര്‍ വിഷം നല്‍കി കൊലപ്പെടുത്തിയാകാം; ആരോപണവുമായി ബാന്‍ഡ് അംഗം

അസം ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. ഗാര്‍ഗിനെ വിഷം നല്‍കി കൊലപ്പെടുത്തയതാകാമെന്ന് ബാന്‍ഡ് അംഗം ശേഖര്‍ ജ്യോതി ഗോസ്വാമി. മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയ്‌ക്കെതിരെയും ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹാന്തയ്ക്കുമെതിരെയാണ് ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ മൊഴി. സിംഗപ്പൂര്‍ യാത്ര നിശ്ചയിച്ചത് കൊലപാതകത്തിനായെന്നും മൊഴിയില്‍ പറയുന്നു.

സിംഗപ്പൂരില്‍ ഗാര്‍ഗ് മരിക്കുന്നതു വരെയുള്ള മണിക്കൂറുകളില്‍ ശര്‍മയുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതായിരുന്നു. എഫ്‌ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ട ശര്‍മയ്‌ക്കെതിരെ ജാമ്യാമില്ലാ വകുപ്പുകള്‍, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അപകടം സംഭവിച്ച കപ്പല്‍ യാത്രക്കിടയില്‍ ശര്‍മ കപ്പിത്താന്റെ കയ്യില്‍ കപ്പലിന്റെ നിയന്ത്രണം നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്തു. അത് കടലില്‍ യാത്രക്കാരെ അപകടത്തിലാക്കുന്ന തരത്തില്‍ ആടിയുലഞ്ഞെന്നും ഗോസ്വാമി പറഞ്ഞു.

സിംഗപ്പൂരിലെ അസം അസോസിയേഷന്‍ അംഗങ്ങളോടും എന്‍ആര്‍ഐ തന്‍മോയ് ഫുകാനോടും മദ്യം തയ്യാറാക്കി നല്‍കേണ്ടതില്ലെന്നും താന്‍ തന്നെ അദ്ദേഹത്തിന് നല്‍കിക്കോളാമെന്ന് പറഞ്ഞതായും ഗോസ്വാമി മൊഴി നല്‍കി.

ഗാര്‍ഗ് കടലില്‍ അവസാന ശ്വാസത്തിനായി പിടയുമ്പോള്‍ ശര്‍മ, ”അദ്ദേഹത്തെ പോകാന്‍ അനുവദിക്കൂ, അദ്ദേഹത്തെ പോകാന്‍ അനുവദിക്കൂ” എന്ന് പറഞ്ഞ് ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. ഗാര്‍ഗ് നീന്തലില്‍ നന്നായി പരിശീലനം ലഭിച്ച വ്യക്തിയായിരുന്നെന്നും തന്നെയും ശര്‍മയെയും പഠിപ്പിച്ചത് അദ്ദേഹമായിരുന്നെന്നും അതുകൊണ്ട് തന്നെ ഒരു മുങ്ങിമരണം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും ഗോസ്വാമി പറഞ്ഞു.

ശര്‍മയും മഹാന്തയും ചേര്‍ന്നാണ് ഗാര്‍ഗിന് വിഷം നല്‍കിയത്. അതിനായി സിംഗപൂര്‍ അവര്‍ തെരഞ്ഞെടുക്കുകയായിരുന്നു. ആരുമായും ആ സമയത്തെ കപ്പില്‍ നിന്നുമുള്ള വീഡിയോകള്‍ പങ്കുവെക്കരുതെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും ഗോസ്വാമി പറഞ്ഞു.

അതേസമയം ആരോപണങ്ങളെല്ലാം സിദ്ധാര്‍ഥ് ശര്‍മയും ശ്യാംകാനു മഹാന്തയും നിഷേധിച്ചു. ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ മാനേജര്‍ ശ്യാംകാനു മഹാന്ത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം സുബീന്റെ ബാന്‍ഡിലെ ശേഖര്‍ ജ്യോതി ഗോസ്വാമിയെയും സഹ ഗായിക അമ്രിത്പ്രാവ മഹാന്തയെയുമാണ് അസം പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button