ഒഡിഷയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

ഒഡിഷയിലെ ഗജപതി ജില്ലയിൽ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ബസ്ത്രിഗുഡ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ത്രിനാഥ് നായക്, മേരിപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ലക്ഷ്മൺ നായക് എന്നിവരാണ് മരിച്ചതെന്ന് ഗജപതി ജില്ലാ കളക്ടർ മധുമിത അറിയിച്ചു. സംഭവത്തിൽ അനുശോചിച്ച ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതാനായി ഗതാഗത മന്ത്രി ബിഭൂതി ഭൂഷൺ ജെന സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
തുടർച്ചയായ മഴയെ തുടർന്ന് ഗജപതി, റായഗഡ, കോരാപുട്ട് ജില്ലകളിലെ ഒന്നിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇവിടങ്ങളിൽ വെള്ളക്കെട്ട്, ഗതാഗത തടസങ്ങൾ, മറ്റ് നാശനഷ്ടങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റായഗഡയിൽ മണ്ണിടിച്ചിലിൽ ഒരു അച്ഛനെയും മകനെയും കാണാതായതായി റിപ്പോർട്ടുണ്ട്. മഴ നിലക്കാതെ പെയ്യുന്നതിനാൽ നിരവധി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.




