Uncategorized

വിജയ് കരൂരിലേക്ക്; മുന്നൊരുക്കം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം

ചെന്നൈ: നാല്‍പത്തിയൊന്ന് പേരുടെ മരണത്തിടയാക്കിയ അപകടം നടന്ന കരൂര്‍ സന്ദര്‍ശിക്കാന്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമാണ് വിജയ് നിലപാട് അറിയിച്ചത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. ഇതിനായി ഇരുപത് അംഗങ്ങളെ വിജയ് നിയോഗിച്ചു.

കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒളിവിലാണ്. അതുകൊണ്ടുതന്നെ കരൂരിലെ ടിവികെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ നിലയിലാണ്. കരൂര്‍ സന്ദര്‍ശനമെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മുന്നൊരുക്കള്‍ക്കായി ഇരുപത് അംഗത്തെ വിജയ് നിയോഗിച്ചത്. മരിച്ചവരുടെയും സാരമായി പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മക്കള്‍ ശക്തി കക്ഷി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കരൂര്‍ ദുരന്തം ഡിഎംഎസ്‌കെയെ ബാധിച്ചിട്ടില്ലല്ലോയെന്നായിരുന്നു ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ ചോദ്യം. പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ മാസം 27നായിരുന്നു കരൂരില്‍ ടിവികെ നടത്തിയ റാലിയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് ഇത് 41 ലേക്ക് ഉയരുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button