സ്വര്‍ണപ്പാളി വിവാദം: ഭക്തജനങ്ങള്‍ ആശങ്കയിലാണ്, ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വില പിടിപ്പുള്ള വസ്തുക്കൾ എങ്ങനെ ചെന്നൈയിൽ കൊണ്ടുപോയി? തിരിച്ചുവന്നപ്പോൾ 38 കിലോയേ ഉള്ളു. ബാക്കി സ്വർണം ആര് അടിച്ചുമാറ്റി? വിഷയത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
“അറ്റകുറ്റപ്പണികൾക്ക് കൊടുത്തുവിടാൻ പാടില്ലെന്ന് ദേവസ്വം മാനുവലിൽ ഉണ്ട്. കൊണ്ടുപോകാൻ ഹൈക്കോടതിയിൽ നിന്നും തിരുവാഭരണ കമ്മീഷണർ അനുമതി വാങ്ങിയോ? വലിയ ഗൗരവമുള്ള വിഷയമാണ് നടക്കുന്നത്. എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. സർക്കാർ മറുപടി പറയണം. 2019 മുതലുള്ള ദേവസ്വം ബോർഡ് പ്രസിഡൻ്റ്മാരും മറുപടി പറയണം. ദേവസ്വം വിജിലൻസ് അന്വേഷിക്കും എന്നാണ് പറയുന്നത്. കള്ളനെ അന്വേഷണം ഏൽപ്പിച്ചാൽ മതിയാകുമോ? ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ ഒന്നും പുറത്തു വരാൻ പോകുന്നില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം”, ചെന്നിത്തല.
ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബിനാമിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോടാനുകോടി ആളുകളാണ് ശബരിമലയില്‍ എത്തുന്നത്. ഭക്തജനങ്ങള്‍ ആശങ്കയിലാണ്. സിനിമാതാരം ജയറാമിനെയും കബളിപ്പിച്ചു. ഇതിന് പിന്നിൽ ഗൂഡ സംഘം പ്രവർത്തിക്കുന്നുണ്ട്. അയ്യപ്പ സന്നിധിയിൽ ഇത്രയും വെട്ടിപ്പ് നടന്നിട്ട് അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബിളിപ്പിക്കാനാണ്? യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഒരഴിമതിയും നടന്നിട്ടില്ല. യുഡിഎഫ് ഭരണ കാലത്തെ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.




