സർക്കാർ ജോലി നഷ്ടപ്പെടുമെന്ന് ഭയം; നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനും ഭാര്യയും, അത്ഭുതരക്ഷ

ഭോപ്പാൽ: മാതാപിതാക്കൾ കാട്ടിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് അത്ഭുത രക്ഷ. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗ്രാമീണർ അവന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തും മുൻപ് തണുപ്പും, പ്രാണികളുടെ കടിയുമെല്ലാം ആ കുഞ്ഞ് ഒരു രാത്രി മുഴുവൻ സഹിച്ചു. രക്തം പുരണ്ട, വിറയ്ക്കുന്ന കുഞ്ഞ് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് സംഭവം.
കുഞ്ഞിന്‍റെ അച്ഛൻ ബബ്ലു ദണ്ഡോലിയ സർക്കാർ സ്കൂളിലെ അദ്ധ്യാപകനാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ പേര് രാജ്കുമാരി ദണ്ഡോലിയ എന്നാണ്. നാലാമത്തെ കുഞ്ഞിനെയാണ് ദമ്പതികൾ കാട്ടിൽ ഉപേക്ഷിച്ചത്. മധ്യപ്രദേശിൽ മക്കളുടെ എണ്ണം കൂടിയാൽ സർക്കാർ ജോലിയിൽ നിയന്ത്രണങ്ങളുണ്ട്. ജോലി നഷ്ടപ്പെടുമോയെന്ന് ഭയന്ന് ദമ്പതികൾ ഗർഭധാരണം രഹസ്യമാക്കി വെച്ചു. ദമ്പതികൾക്ക് വേറെ മൂന്ന് മക്കൾ കൂടിയുണ്ട്.




