കടുവ കൊല്ലപ്പെട്ട കേസ്; പ്രതികളെ വെറുതെ വിട്ടു

മാനന്തവാടി: കടുവ കൊല്ലപ്പെട്ട കേസിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സിവിൽ ജഡ്‌ജ് എസ്.അമ്പിളി വെറുതെ വിട്ടു. തോൽപ്പെട്ടിയിലെ രാജൻ, കണ്ണുമംഗലം വീട്ടിൽ ഭരതൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.2011 ഡിസംബർ 21 നായിരുന്നു കേസിനാസ്‌പദമായ സംഭവം. തോൽപ്പെട്ടി പുലിവാൽ മൂല എന്ന സ്ഥലത്തെ തിരുൾ കുന്ന് വീരബാഹു എന്നയാളുടെ സ്വകാര്യ ഭൂമിയിലെ വേലിയിൽ കുരുങ്ങി ചത്ത നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്. പ്രതികളുടെ കൃഷിയിടത്തിൽ കാട്ടുമൃഗങ്ങൾ കയറുന്നതിൽ നിന്നും തടയുന്നതിനായി സ്ഥാപിച്ച കെണിയിൽ കടുവ കുടുങ്ങി കൊല്ലപ്പെട്ടു എന്നായിരുന്നു കേസ്. വീരബാഹു എന്നയാളെ മൂന്നാം പ്രതിയായാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ മദ്ധ്യേ അദ്ധേഹം മരണപ്പെട്ടു.പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കണ്ടാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. സുലൈമാൻ വി.കെ, അഡ്വ.നൗഫൽ ബാരിക്കൽ എന്നിവർ ഹാജരായി.




