കോഴിക്കോട് നിന്ന് 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ലൈംഗികമായി ഉപയോഗിക്കാന്‍; മാഫിയയെന്ന് സംശയം

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് പയ്യനാക്കലില്‍ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്യാനായിരുന്നു പ്രതി സിനാന്‍ അലിയുടെ ശ്രമം. ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവ ദിവസം പ്രതി ലഹരി ഉപയോഗിച്ചിരുന്നു. മദ്രസ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെ കാറിലെത്തിയ പ്രതി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി വലിയ ആസൂത്രണമാണ് ഇയാള്‍ നടത്തിയത്. കുട്ടിയെ കാറില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നത് കണ്ട ഓട്ടോ ഡ്രൈവറുടെ ഇടപെടലിലാണ് സംഭവം പൊളിഞ്ഞത്.
നേരത്തെയും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കര്‍ണാടക പൊലീസിനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് പരിക്കേപ്പിച്ച് കടന്ന കേസിലെ പ്രതികൂടിയാണ് സിനാന്‍. മോഷ്ടിച്ച കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ആദ്യം അസംകാരനാണെന്ന് പറഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ കാസര്‍കോട് സ്വദേശിയാണിയാളെന്ന് വെളിപ്പെടുത്തി. ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന മാഫിയയുടെ ഭാഗമാണോ ഇയാളെന്നതിലും പൊലീസ് അന്വേഷണം നടത്തും.




