വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; പുലർച്ചയോടെ റോഡരികിൽ ഉപേക്ഷിച്ചു, 2 പേർ അറസ്റ്റിൽ

തമിഴ്നാട് തിരുവണ്ണാമലയിൽ നടുക്കുന്ന ബലാത്സംഗം. വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിയുടെ മുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗം ചെയ്തത്.
പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. സഹോദരിയെ മർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. പുലർച്ചയോടെ യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു.
നാട്ടുകാരുടെ സഹായത്തോടെയാണ് സഹോദരി പെൺകുട്ടിയെ കണ്ടെത്തിയത്. പഴക്കച്ചവടത്തിനായി ഇവർ ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തിൽ പൊലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദർ അറസ്റ്റിലായി.തെളിവുകൾ ശേഖരിക്കുന്നതിനും കർശനമായ നിയമനടപടികൾ ഉറപ്പാക്കുന്നതിനുമായി കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പ്രതികൾ ക്രമസമാധാനപാലനവും സ്ത്രീ സുരക്ഷയും ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയിരുന്ന പോലീസ് സേനയിലെ അംഗങ്ങളായതിനാൽ, ഈ കേസ് തിരുവണ്ണാമലയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.സംഭവത്തിൽ ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) അപലപിച്ചു.




