രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; പ്രിന്റു മഹാദേവിന് ജാമ്യം

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവിന് ജാമ്യം. പേരാമംഗലം പൊലീസ് സ്റ്റേഷനിലായിരുന്നു ബി ജെ പി പ്രവർത്തകർക്കൊപ്പം ഇന്നലെ വൈകിട്ട് പ്രിന്റു ഹാജരായത്. കുന്നംകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നേരത്തെ, പ്രിന്‍റു മഹാദേവനെ തിരഞ്ഞ് ബിജെപി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടന്നിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഈ സാഹചര്യത്തിലാണ്, പ്രിന്റു ഹാജരായത്.
കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ നൽകിയ പരാതിയിലാണ് പ്രിന്റു മഹാദേവിനെതിരെ തൃശ്ശൂർ പേരാമംഗലം പൊലീസ് കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിൻ്റു മഹാദേവനെതിരെ പേരാമംഗലം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാലിപ്പോൾ കോടതി പ്രിന്റുവിന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്റു നടത്തിയ വിവാദ പരാമർശം.




