ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റി പിരിച്ചത് കോടികൾ; കണക്കുകൾ പരിശോധിച്ച് ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സ്വർണം പൂശാനായി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി കോടികൾ പിരിച്ചെടുത്തുവെന്നും, വിദേശരാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ അയ്യപ്പ ഭക്തരിൽ നിന്നും പണം പിരിച്ചുവെന്നും ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തി.
ഇതര സംസ്ഥാനങ്ങളിലെ വ്യവസായികളിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. വിവാദം ഒഴിവാക്കാൻ പിരിച്ച പണത്തിൽ നിന്നും ഏഴ് പവൻ്റെ മാല മാളികപ്പുറം ക്ഷേത്രത്തിന് നൽകി. മാല ദേവസ്വം ബോർഡിനെ ഏൽപ്പിക്കാതെ ശാന്തിമാർക്ക് നേരിട്ട് നൽകുകയാണ് ചെയ്തതെന്നും പരിശോധനയിൽ നിന്നും വ്യക്തമായി.
പിരിച്ച പണത്തിൽ നിന്നും നിർദ്ധനരായ യുവതികൾക്ക് വിവാഹം നടത്താനുള്ള ശുപാർശ ബോർഡിന് മുമ്പിൽ വെച്ചിരുന്നു. എന്നാൽ ബോർഡ് അതിന് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ വിശദമായ അന്വേഷണം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് പറഞ്ഞു.
അതേസമയം, സന്നിധാനത്തെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. താന്ത്രിക, ഹൈക്കോടതി അനുമതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് പുനഃസ്ഥാപിക്കാൻ തീരുമാനമായത്. തുലാമാസ പൂജകൾക്കായിട്ടാണ് ഒക്‌ടോബർ 17ന് നട തുറക്കുന്നത്.




