ജീവിതം മടുത്തു, ഞാൻ മരിക്കുന്നുവെന്ന് മാത്രം പറഞ്ഞ് കോൾ വച്ചയാളെ തേടിപ്പിടിച്ച് ജീവിതത്തിലേക്ക് കരകയറ്റിയത് ഇവര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം

ആലപ്പുഴ: വീടിൻ്റെ ചുമരിൽ മരണക്കുറിപ്പ് എഴുതി കടലിലേക്ക് ഇറങ്ങിയ യുവാവിനെ സമയോചിതവും സ്നേഹപൂർവ്വവുമായ ഇടപെടലുകളിലൂടെ രക്ഷപ്പെടുത്തി ആലപ്പുഴ ജില്ലാ പോലീസ് മാതൃക. കഴിഞ്ഞ ദിവസം സെപ്റ്റംബർ 23 രാത്രി 11.30 ഓടെ ആരംഭിച്ച രക്ഷാപ്രവർത്തനമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയിലൂടെ വിജയത്തിലെത്തിയത്. എ.എസ്.ഐ. നസീർ, എ.എസ്.ഐ. ശ്രീവിദ്യ, ഡ്രൈവറായ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംലാൽ എന്നിവരാണ് ജീവന്റെ വിലയറിഞ്ഞ് സമയോജിത ഇടപെടൽ നടത്തിയത്. സംഭവം വാര്‍ത്തയായി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം പൊലീസുകാര്‍ക്ക് അഭിനന്ദന പ്രവാഹമാണ്.
അർദ്ധരാത്രിയിലെ ഫോൺ വിളി; മിന്നൽ വേഗത്തിൽ നടപടി
ജീവിതം മടുത്തുവെന്നും ആത്മഹത്യ ചെയ്യാൻ ഇറങ്ങുകയാണെന്നും മറ്റാരും തൻ്റെ മരണത്തിന് ഉത്തരവാദികളല്ലെന്നും അറിയിച്ചുകൊണ്ട് യുവാവ് ആലപ്പുഴ കൺട്രോൾ റൂമിലേക്ക് വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവരങ്ങൾ പൂർണ്ണമാക്കുന്നതിന് മുൻപ് തന്നെ കോൾ നിലച്ചു. ഇതോടെ കൺട്രോൾ റൂം ഉടൻ തന്നെ വിവരങ്ങൾ രാത്രി പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. നസീർ, എ.എസ്.ഐ. ശ്രീവിദ്യ, ഡ്രൈവറായ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംലാൽ എന്നിവർ ഉടൻ തന്നെ എസ്.എച്ച്.ഒയെ വിവരം അറിയിച്ചു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നിമിഷങ്ങൾക്കകം യുവാവിൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ ബീച്ചിന് സമീപം കടലിനോട് ചേർന്ന് കണ്ടെത്തി.




