വിജയ് മനഃപൂർവം വൈകിച്ചു, അനുമതി നൽകിയത് 10000 പേർക്ക്, പങ്കെടുത്തത് 25000 പേർ’; കരൂർ ദുരന്തത്തിലെ FIR

ചെന്നൈ: കരൂരിലെ വേദിയിലേക്ക് എത്തുന്നത് ടിവികെ നേതാവും നടനുമായ വിജയ് മനഃപൂര്‍വം വൈകിച്ചെന്ന് എഫ്ഐആര്‍. നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തി.
പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്റെ കോപ്പി റിപ്പോര്‍ട്ടറിന് ലഭിച്ചു. ‘വിജയ് 4 മണിക്കൂർ മനപ്പൂർവ്വം വൈകിപ്പിച്ചു. ഇതാണ് ആളുകൾ തടിച്ചു കൂടാൻ കാരണമായത്. മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ല’, എഫ്ഐആറിൽ പറയുന്നു
പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25000 പേർ പങ്കെടുത്തെന്ന് എഫ്ഐആറിൽ സൂചിപ്പിക്കുന്നു.
അതേസമയം കരൂര്‍ ദുരന്തം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഫലമെന്ന് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ പറഞ്ഞു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഡിഎംകെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിലുള്ള പ്രതികാരമാണെന്നും ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.




