രാഹുൽ ഗാന്ധി തെക്കേ അമേരിക്കയിലേക്ക്; നാല് രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാല് തെക്കേ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി യാത്ര തിരിച്ചതായി പാർട്ടി വക്താവ് പവൻ ഖേര വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെക്കേ അമേരിക്ക സന്ദർശിക്കുന്നു. നാല് രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾ, സർവകലാശാല വിദ്യാർത്ഥികൾ, വ്യവസായികൾ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തും” പവൻ ഖേര അറിയിച്ചു. രാഹുൽ സന്ദർശിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്നോ എത്ര ദിവസത്തേക്കാണ് വിദേശത്ത് തങ്ങുന്നതെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ബ്രസീൽ, കൊളംബിയ എന്നിവിടങ്ങൾ സന്ദർശിക്കുകയും അവിടെ സർവകലാശാല വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി സംവദിക്കുകയും ചെയ്യുമെന്നാണ് സൂചനകൾ. ജനാധിപത്യപരവും തന്ത്രപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായും മുതിർന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തുമെന്ന് കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.
ചേരിചേരാ പ്രസ്ഥാനം, ഗ്ലോബൽ സൗത്തിൽ ഐക്യദാർഢ്യം, ബഹുധ്രുവ ലോകക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യയും തെക്കേ അമേരിക്കയും ദീർഘകാലമായി ബന്ധം പങ്കിടുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഈ വർഷം ഏപ്രിലിൽ രാഹുൽ ഗാന്ധി അമേരിക്കൻ ഐക്യനാടുകൾ സന്ദർശിച്ചിരുന്നു.




