‘സ്വന്തം ജീവിതം കൊണ്ട് ലോകത്താകെയുള്ള വിപ്ലവകാരികൾക്ക് മാതൃകയായ പോരാളി’; ‘സഖാവ് പുഷ്പൻ’ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

ഭാനുപ്രകാശ് രചിച്ച ‘സഖാവ് പുഷ്പൻ’ പുസ്തകത്തിൻ്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററിന് നൽകിക്കൊണ്ടാണ് പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചത്. എഎ റഹീം എംപി, സി എൻ മോഹനൻ എന്നിവർ പങ്കെടുത്തു.
പുഷപനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ഈ പുസ്തകം സഹായിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു. പുഷ്പൻ സ്വന്തം ജീവിതം കൊണ്ട് ലോകത്ത് ആകെയുള്ള വിപ്ലവകാരികൾക്ക് മാതൃക ആവുകയായിരുന്നു. എല്ലാ ഘട്ടത്തിലും കാര്യങ്ങളിലും പ്രതികരിക്കുന്ന ആളായിരുന്നു. വിവിധ ഘട്ടങ്ങളിൽ ശാരീരികമായ പ്രശ്നങ്ങൾ അനുഭവിച്ചു. ഒരു ചാഞ്ചലിയവും ഒരു ഘട്ടത്തിലും ഉണ്ടായില്ല എന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. വിപ്ലവകാരിയായ പോരാളിയാണ് സഖാവ് പുഷ്പനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും പറഞ്ഞു.
പുഷ്‌പന്റെ ജീവിതത്തിനൊപ്പം മേനപ്രം എന്ന ഗ്രാമത്തിന്റേയും കൂത്തുപറമ്പ് സമരത്തിന്റേയും അഞ്ച് രക്തസാക്ഷികളുടെയും കഥകൂടിയാണ് പുസ്‌തകത്തിലുള്ളത്. ഇരുപത്തിനാല് വയസ്സിനുശേഷമുള്ള പുഷ്‌പനെ ലോകത്തിനറിയാം. അതിനുമുന്‍പുള്ള ജീവിതം അധികമാർക്കും അറിയില്ല. 1992ൽ ബാബ്‌റി മസ്‌ജിദ് തകർക്കപ്പെടുമ്പോൾ ബംഗളൂരുവിൽ ജോലി ചെയ്യുന്ന കടയിൽനിന്ന് പുറത്തിറങ്ങാനാകാതെ ഷട്ടർ അടച്ച് മൂന്നുദിവസം തള്ളിനീക്കിയ അനുഭവം അതിലൊന്നാണ്. രക്തസാക്ഷികളായ കെ വി സുധീഷിനെയും, മാമൻ വാസുവിനെയും കുറിച്ചുള്ള ഓർമ്മകളും പുസ്‌തകത്തിലുണ്ട്. കൂത്തുപറമ്പ് വെടിവയ്‌പിന് മുന്‍പും ശേഷവുമുള്ള സമഗ്രമായ ജീവിതകഥയാണ് ‘സഖാവ് പുഷ്‌പൻ’.




