Uncategorized

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; 30ന് ഹർജി വീണ്ടും പരിഗണിക്കും

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിനുള്ള ഹൈക്കോടതിയുടെ വിലക്ക് തുടരും. ദേശീയപാതയിൽ യാത്രികർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ദേശീയപാതാ അതോറിറ്റി മറുപടി നൽകണം. ഹർജി ഹൈക്കോടതി ഈ മാസം 30-ന് പരിഗണിക്കാൻ മാറ്റി. മുരിങ്ങൂരിൽ എന്താണ് അവസ്ഥയെന്ന് ഹൈക്കോടതി ചോദിച്ചു. ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടോയെന്നും ജില്ലാ കളക്ടറോട് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.

ആമ്പല്ലൂരിലും മുരിങ്ങൂരിലും ഇന്നലെ ഗതാഗതക്കുരുക്ക് ഉണ്ടായെന്ന് തൃശൂർ ജില്ലാ കളക്ടർ മറുപടി നൽകി. ചില സമയങ്ങളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഗതാഗതക്കുരുക്കുണ്ട്. യാത്രക്കാരുടെ സുരക്ഷ പ്രധാന വിഷയമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്തുകൊണ്ടാണ് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് അറിയിച്ചതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സർവീസ് റോഡ് തകർന്ന സാഹചര്യത്തിലാണ് സുരക്ഷാ ഭീഷണിയെന്നായിരുന്നു ജില്ലാ കളക്ടറുടെ മറുപടി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാതാ അതോറിറ്റിക്ക് വീഴ്ചയുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു.

ഗൗരവത്തോടെയല്ല എൻഎച്ച്എഐ ഗതാഗതക്കുരുക്കിനെ സമീപിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഗതാഗതപ്രശ്‌നം പരിഹരിക്കാൻ എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെയും ദേശീയപാതാ അതോറിറ്റിയുടെയും ആവശ്യം ഹൈക്കോടതി തുടർച്ചയായ ആറാം തവണയാണ് തള്ളുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button