ഡൽഹിയിൽ സ്വാമി ചൈതന്യാനന്ദക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി 17 വിദ്യാർത്ഥിനികൾ; ഒളിവിൽ

ന്യൂഡൽഹി: ഡൽഹി വസന്ത് കുഞ്ചിലെ ആശ്രമം ഡയറക്ടറിനെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ. സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാർത്ഥസാരഥിക്കെതിരെയാണ് 17 വിദ്യാർത്ഥികൾ പരാതി നൽകിയത്. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലാണ് സംഭവം. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ മൊഴി നൽകി.
വനിതാ അധ്യാപികമാരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും ഇതിന് കൂട്ടുനിന്നതായും ചില വാർഡൻമാർ തങ്ങളെ പ്രതിക്ക് പരിചയപ്പെടുത്തിയതായും പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങൾക്കും കേസ് രജിസ്റ്റർ ചെയ്തതായി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമീഷണർ അമിത് ഗോയൽ പറഞ്ഞു.
ഇയാൾക്കെതിരെ മുമ്പും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2009-ൽ ഡിഫൻസ് കോളനിയിൽ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട്, 2016-ൽ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകൾ പുനഃപരിശോധിക്കുന്നുണ്ട്.




