ബാഴ്‌സക്ക് കനത്ത തിരിച്ചടി; യുവതാരം ഗാവിക്ക് പരുക്ക്, അഞ്ച് മാസം പുറത്തിരിക്കേണ്ടി വരും

ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാഴ്സലോണ മിഡ്ഫീല്‍ഡര്‍ ഗാവി അഞ്ച് മാസം വരെ പുറത്തിരിക്കേണ്ടി വരും. ലാലിഗ ക്ലബ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. വലത് കാല്‍മുട്ടിലെ മെനിസ്‌കസ് പരുക്ക് പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയക്ക് വിധേയനായത്. കഴിഞ്ഞ സീസണിലും ഇതേ കാല്‍മുട്ടിന് അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. അതിൽ നിന്ന് മുക്തനായി തിരിച്ചെത്തിയതായിരുന്നു ഗാവി. വീണ്ടും പരുക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ മാസം മുതല്‍ കളിച്ചിരുന്നില്ല.
പാബ്ലോ പയസ് ഗാവിര എന്ന ഗാവിക്ക് ആര്‍ത്രോസ്‌കോപ്പി ശസ്ത്രക്രിയ നടത്തിയതായി ബാഴ്സ അറിയിച്ചു. ഏകദേശം 4-5 മാസം വിശ്രമിക്കേണ്ടി വരും. ശസ്ത്രക്രിയ ഒഴിവാക്കാനാകുമെന്ന് ബാഴ്സ ആദ്യം കരുതിയിരുന്നു. എന്നാൽ, തുടർ പരിശോധനയിൽ ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
2023 നവംബറില്‍ സ്പെയിനിനായി കളിക്കുന്നതിനിടെ പരുക്കേറ്റ്, 21 വയസ്സുള്ള താരം 11 മാസം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. നാളെ ബാഴ്സലോണ റയല്‍ ഒവീഡോക്കെതിരെ ഏറ്റുമുട്ടും. എവേ മത്സരമാണിത്. ഞായറാഴ്ച റയല്‍ സോസിഡാഡിനെ നേരിടും. ബാഴ്സലോണയുടെ സീസണിന്റെ അവസാന മാസങ്ങള്‍ വരെയും 2026-ലെ യു എസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പിന് മുമ്പും ഗാവി തിരിച്ചെത്താൻ സാധ്യതയില്ല.




