Uncategorized

ഗവർണർമാർ ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നു, പുതിയ പാഠം വിദ്യാർഥികൾ തെറ്റ് പഠിക്കാതിരിക്കാന്‍: വി. ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യപിച്ചിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക സ്ഥാനമല്ല. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഗവർണർമാർ ചെയ്യുന്ന കാലമാണിത്. ഈ അവസരത്തിൽ വിദ്യാർഥികൾ തെറ്റായി പഠിച്ച് വരാൻ പാടില്ല. പഠിക്കാനും പഠിച്ചത് പരീക്ഷയായി എഴുതാനുമാണ് മാറ്റമെന്നും വി. ശിവൻകുട്ടി പറഞ്ഞു. പാഠഭാ​ഗങ്ങൾ വിപുലമായാണ് കുട്ടികളെ പഠിപ്പിക്കുന്നത്. പുസ്തകം കുട്ടികളിൽ എത്തിക്കഴിഞ്ഞു. ഭരണഘടന ഉയർത്തി പിടിക്കുന്ന നമ്മൾ ഓരോരുത്തരും അത് വായിക്കേണ്ടതാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിന് ഫണ്ട് കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നതിൽ ബിജെപിയുടെ ഇടപെടലുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. സ്കൂൾ പൂട്ടുന്നത് സംസ്ഥാനത്തിൻ്റെ നയമല്ല. ഒക്ടോബറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും. കേരളത്തിൻ്റെ വിദ്യാഭ്യാസ അന്തരീക്ഷം ബോധ്യപ്പെടുത്താൻ ശ്രമിക്കും. പിഎംശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. അതിൻ്റെ ആവശ്യം കഴിഞ്ഞിരിക്കുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ബിജെപി കൗൺസിലർ തിരുമല അനിൽ കുമാറിൻ്റെ മരണത്തിലെ സത്യം പുറത്തുവരണമെന്നും വി. ശിവൻകുട്ടി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് കാര്യങ്ങൾ അറിയാമായിരുന്നു. 100 ശതമാനവും ബിജെപി പ്രവർത്തകരുള്ള ബാങ്കാണ് ഫാം ടൂർ സൊസൈറ്റി. വായ്പ എടുത്തവരിൽ ഭൂരിപക്ഷവും ബിജെപിക്കാരാണ്. മരണത്തിൽ ബിജെപി നേതൃത്വത്തിന് നല്ല പങ്കുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും മന്ത്രി വി. ശിവൻകുട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button